Wednesday, September 23, 2009

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജുവിനെ അറിയാത്ത മലയാളികളുണ്ടോ, ഹേയ് ബൈജുവിനെ അറിയാത്തവര്‍ കുറവായിരിക്കും.
രാവിലെ ബിവറേജസിന്റെ കട തുറക്കുമ്പോഴേ അച്ചടക്കത്തോടെ ക്യൂവില്‍ നിന്ന് ‘സാധനം’ വാങ്ങി സര്‍ക്കാരിന്റെ ഖജനാവിലേക്ക് സംഭാവന നല്‍കി, രണ്ട് വീശി, അല്പം പൂസായി പിന്നെ കാണുന്നവരോടൊക്കെ മെക്കിട്ട് കേറുകയും അവരില്‍ നിന്നും രണ്ട് വാങ്ങി, സമാധാനത്തോടെ വീണ്ടും പോയി രണ്ടോ മൂന്നോ വീശി പൊതുസ്ഥലങ്ങളില്‍ വാള്‍ വെച്ച് വൈകുന്നേരമാവുമ്പോഴേക്കും പാമ്പായി വല്ലയിടത്തും കിടക്കുന്ന സാധാരണ ബിപി‌എല്‍ കുടിയന്റെ മലയാളി വെര്‍ഷന്‍ - അയ്യപ്പ ബൈജു. സ്റ്റേജ് ഷോകളിലും, ടിവിയിലെ കോമഡി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന ഹിറ്റ് നംബര്‍.

അങ്ങനെയൊരു അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ് ബൈജുന്റെ ചില കിടിലന്‍ പ്രകടനങ്ങള്‍ ദൃശ്യരൂ‍പത്തിലിതാ നിങ്ങള്‍ക്കായി.

സ്കൂള്‍ കുട്ടിയും ലേശം മന്ദബുദ്ധിയും എന്നാല്‍ വികൃതിയുമായ ചെറുക്കനോട് സംവാദത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ബൈജു.

‘ഡാ കുട്ടാ, ഇന്ന് നിനക്ക് സ്കൂളില്ലേ, ഇവിടെയെന്താ നില്‍ക്കുന്നേ?‘

‘അതോ, ആ കണക്ക് മാഷ് ശരിയല്ല. ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും തല്ലും, പിന്നെ ഞാനെന്തെങ്കിലും പറയും. അപ്പോ പിന്നെ അച്ചനെ വിളിച്ചോണ്ട് വരാന്‍ പറയും. എന്തിനാ അച്ചനെ വെറുതെ ബുദ്ധിമുട്ടിക്കുന്നേ.‘


‘ചേട്ടാ, ഈ കുപ്പിയിലെ വെള്ളം എനിക്കു തരാമോ? ദാഹിക്കുന്നു.’

‘ഈ കുപ്പിയിലെ വെള്ളം നിനക്ക് തരാനോ? ഇതെന്താണെന്ന് അറിയ്യോ, ഇതാണ് കൊട്ടുവടി. അതേയ്, ഇന്ന് ബിവറേജസ് അടപ്പാ, അപ്പോ പിന്നെ ഇന്നത്തേക്ക് കൊട്ടുവടി തന്നെ ശരണം.‘

‘ഇത് കുടിച്ചാല്‍ സ്പ്രൈറ്റ് കുടിച്ചതു പോലെയാണോ?’

‘ഇത് കഴിച്ചാല്‍ എങ്ങനെയുണ്ടന്നോ? ഹോ, ഈ ചെക്കന്റെ കാര്യം.‘

‘ഇത് അടിച്ചാല്‍ പരമാനന്ദമല്ലേ കുട്ടാ.. ദാ ഇങ്ങനെ പറന്നുനടക്കാം. ആരേയും എന്തും പറയാം. ചിലപ്പോള്‍ അവര്‍ വല്ലതും കൈയ്യറിഞ്ഞ് ഫ്രീ ആയി തരും. മൊത്തത്തില്‍ ഒരു ഫ്രീഡമല്ലേ.‘

‘ദാ.. വേണമെങ്കില്‍ ലേശം അകത്താക്കിക്കോ. പിടിക്കടാ നാണിക്കാതെ.’

‘.. ഈ സാധനം എനിക്ക് വേണ്ടാ, അച്ചനറിഞ്ഞാല്‍ തല്ലും.‘

‘ഞാനാരോടും പറയുല്ലടാ ചെക്കാ. അല്‍പ്പം കഴിച്ചോ.‘
‘.. വേണ്ടാന്നേ..‘

‘വേണ്ടാ, വേണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കൂല്ലാല്ലേ. ദേ, ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ, നിങ്ങള്‍ എന്റെ കൈയ്യീന്ന് വാങ്ങിച്ച് കൂട്ടുംന്നാ തോന്നണ്.‘


‘ഇതാ പറയണ്, ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞാ ആരും കേള്‍ക്കൂല്ലാ. വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ടത്രേ.
കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തുണ്ടോ ചെക്കാ. ‘

‘ ഡാ, എന്റെ ഒരു കാലിലെ ചെരുപ്പെവിടടാ.. നീയല്ലേ എടുത്തത്?‘

‘ദേ.. തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ചവിട്ടി പപ്പടമാക്കും. നിങ്ങടെ ചെരുപ്പല്ലേ, ദേ അവിടെ കിടക്കുന്നത്.‘

‘ഓഹോ.. ഇതെപ്പോ അങ്ങോട്ട് പോയി. ഈ ചെരുപ്പിന്റെ ഒരു കാര്യം, ഒരു അനുസരണയുമില്ല.‘



‘ഇന്നത്തെക്കാലത്തെ ഈ പിള്ളേരുടെ കാര്യം. ഒന്നിനും നമ്മളോട് ഒരു ബഹുമാനമില്ല.
എന്നാ നീ വിട്ടോടാ. എനിക്ക് ലേശം പണിയുണ്ട്.‘


‘ഹാ.. നിക്ക് നിക്ക്.. ആരാ? എങ്ങോട്ടാ.‘

‘ ചേട്ടാ, ഇവിടെ അടുത്തൊരു മാജിക്ക് കാരനുണ്ടല്ലോ മുതുകാടെന്ന് പറയുന്ന ആള്‍. അയാളെ തേടി വന്നതാ, ഒരു പരിപാടിക്ക് ബുക്ക് ചെയ്യാന്‍.‘

‘നിങ്ങള്‍ മുതുകാടിനെ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല.‘


‘ദേ, ഇങ്ങോട്ട് നോക്കിക്കേ. എന്നെകണ്ടിട്ട് മനസ്സിലായില്ലേ. ഈ ഞാന്‍ തന്നെയാ മുതുകാട്.‘

‘നിങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. നിങ്ങള്‍ക്ക് മാജിക്ക് അറിയാമോ?‘




‘മാജിക്ക് അറിയാമെന്നോ. അതും എന്നോട്. ദാ ഇപ്പോ കാണിച്ചുതരാം.
ഈ തൂവാല ഞാന്‍ അപ്രത്യക്ഷമാക്കിത്തരാം, കണ്ടല്ലോ.
വിശ്വാ‍സം വന്നില്ലാ..?‘


‘എന്നാല്‍ വിശ്വാസം വരുത്തിത്തരാം.
ഒരു സൈക്കിള്‍ ട്യൂബിനകത്തുകൂടി ഒരേ സമയം രണ്ടുപേര്‍ കടക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരാം.‘



‘ആദ്യം ഒരു ട്യൂബ് എടുത്ത് ഇങ്ങനെ ഇടുക. ഇനി ഇയ്യാള്‍ കൂടി ഇതിനകത്തേക്ക് കയറുക. പേടിക്കേണ്ട, ശ്വാസം മുട്ടില്ലാ, ഞാനല്ലേ പറയുന്നത്.‘



‘അയ്യോ, എന്റെ കഴുത്ത് മുറുക്കുന്നേ, ശ്വാസം മുട്ടുന്നേ. വിടൂ‍ൂ‍ൂ‍ൂ‍ൂ...‘

‘ഇപ്പൊ മനസ്സിലായോ, ട്യൂബ് കൊണ്ട് മാജിക് കാണിക്കുന്നതെങ്ങിനെയെന്ന്.
വന്നിരിക്കുന്നു..ഒരുത്തന്‍ ബുക്ക് ചെയ്യാന്‍.‘



‘ഫാ!! എന്നെ കൊല്ലാന്‍ നോക്കുന്നോ കഴുവേറി. നിന്നെ ഇന്ന് ശരിയാക്കി തരാമെടാ തെണ്ടീ.‘
ത്ബും.. ത്ബും.. ത്ബും.


‘ഹോ, ഇപ്പഴാ സമാധാനമായത്. ഇന്നത്തേക്കുള്ള വകയായി.‘

‘ഇനിയിപ്പോ ഒരു കുപ്പി കൂടി സംഘടിപ്പിക്കണമല്ലോ.‘

...

Read more...

Monday, June 8, 2009

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

( ഇനിവല്ലതും കഴിച്ചുകൊണ്ട്‌ ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെ നോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെ കണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്ന ആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ? ..... ആദ്യഭാഗം ഇവിടെ )

. . .

അല്ലെങ്കിലും ഇറച്ചിയും മീനും കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍, വല്ലപ്പോഴും പാര്‍ട്ടികളിലല്ലെങ്കില്‍, തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)
ദേ, അപ്പോഴുണ്ട്‌ സല്‍സ്വഭാവി മനസ്സു പറയുന്നു, വേണ്ടാ, മദ്യപാനം നല്ലതല്ല, ഇന്നലെയല്ലേമീനുണ്ടെന്നും പറഞ്ഞ്‌ കുറച്ച്‌ അകത്താക്കിയത്‌. ഇത്‌ ശരിയാവൂല്ല. ആശവന്ന മനസ്സുണ്ടോവിട്ടുകൊടുക്കുന്നു. അത്‌ ഇന്നലെയല്ലേ? ഇന്ന്‌ അല്‍പ്പം കഴിക്കുന്നതുകൊണ്ടെന്താ, എന്നുംകഴിക്കാറില്ലല്ലോ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമല്ലേ. അവസാനം ആശാമാനസത്തിന്റെപ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഫ്രിഡ്ജില്‍ നിന്നും 'ഒപ്പു'ള്ള കുപ്പി തുറന്ന്‌ ഗ്ലാസ്സിലേക്ക്‌ ഒരു സ്മാള്‍ ഒഴിച്ചത്‌ലാര്‍ജും കഴിഞ്ഞ്‌ പട്യാല വരെ പോയോന്നൊരു സംശയം ഇല്ലാതില്ല.



റിയാല്‍ട്ടി സംഗീതവും റിയലായി പെഗും ടച്ചിംഗിനു മീങ്കറിയും. ഇദ്ദാണ്‌ പഷ്ട്‌ ഗോമ്പിനേഷന്‍. ചുമ്മാതല്ല, ചിലര്‍ പാടുമ്പോള്‍ നമ്മളും കൂടെ പാടിപ്പോവുന്നതും, ലവന്‌ ശ്രുതിയും സംഗതിയുംപോരാന്ന്‌ പറയുന്നതും. അങ്ങനെ 'സംഗതി'സംഗീതസാഗരത്തില്‍ നീരാടികഴിഞ്ഞതുംദേവീമാഹാത്മ്യവുമായി കോവിലമ്മയുടെ വരവായി. ഭക്തന്റെ ഒപ്പ്‌സേവ കോവിലമ്മയെങ്ങാനുംകണ്ടുപോയാല്‍, നോട്ടം കണ്ടാല്‍ ഉള്ള വീര്യവും പോയാലോ.(അതുമല്ല, മണികണ്ഠന്‍ ഇപ്പോള്‍മണിസ്വാമിയായി വേഷം മാറി വന്നിട്ടുമുണ്ട്‌). ഗ്ലാസ്സ്‌ കാലിയാക്കി ആഹാരവും തീര്‍ത്ത്‌ കൈകഴുകിഒന്നുമറിയാത്തപോലെ ഉത്തമ ഭക്തനായി ദര്‍ശന സായൂജ്യത്തിനായി വന്നിരുന്നു. ചാനലുകാര്‍ഇല്ലായിരുന്നെങ്കില്‍, അവര്‍ ഇടക്കിടക്ക്‌ നമ്മളെ സീരിയലുകളിലൂടെ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌നയിച്ചില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം അധര്‍മ്മികളായി അധഃപതിച്ചുപോകുമല്ലോ എന്നോര്‍ത്ത്‌, ചാനല്‍ ദൈവങ്ങള്‍ക്ക്‌ മനസ്സാ 'പ്രണാമ'മര്‍പ്പിച്ചു!!

...

വീണ്ടും നെറ്റ്‌ലോകത്തേക്ക്‌ കുടിയേറാം. കുറെ ബ്ലോഗുകളിലും ഫ്ലിക്കറിലും കറങ്ങി കമന്റുകളുംതട്ടിയപ്പോഴേക്കും നിദ്രാദേവി കണ്ണുകളില്‍ തഴുകാന്‍ തുടങ്ങി. ഇനി ഇരുന്നാല്‍ ശരിയാവില്ല, അതിനാല്‍നേരത്തേ കിടക്കാം. ദിവസവും രാവിലെ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കണം, അതിനായിമൊബെയിലില്‍ അലാറം സെറ്റ്‌ ചെയ്തിട്ടുണ്ട്‌. പതിനൊന്നരയോടെ കിടന്നതും നിദ്രാദേവി വന്നുതഴുകിയുറക്കിയതും അറിഞ്ഞതേയില്ല.

മൊബെയില്‍ ശബ്ദിക്കുന്നു......
കണ്ണ്‌ തുറക്കാതെ, ഉറക്കച്ചടവോടെ കൈ അടുത്ത്‌വെച്ചിരിക്കുന്ന മൊബെയിലില്‍ തപ്പി. അപ്പോഴേക്കും ശബ്ദം നിലക്കുകയും ചെയ്തു. , ഇനി കുറെ നേരം കൂടി കിടന്നിട്ട്‌ എണീക്കാം. ഉറക്കമാണെങ്കില്‍ വിട്ടുമാറിയിട്ടില്ല. ടാപ്പില്‍ വെള്ളം രാവിലെ 5 മണിമുതല്‍ ഒരു മുക്കാല്‍മണിക്കൂര്‍നേരം വരും. ഒരു ദിവസം പിടിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ടാങ്കില്‍ കാണും. എന്നാലുംഅടുക്കളയിലേക്കുള്ള വെള്ളം ദിവസേന ശേഖരിക്കുകയാണ്‌ പതിവ്‌. ചില ദിവസങ്ങളില്‍ വൈകീട്ട്‌സപ്പൈ്ല‍ ഉണ്ടാവുമെങ്കിലും ഓഫീസില്‍നിന്നും വരുമ്പോഴേക്കും അത്‌ നിലച്ചുകാണും. അതിനാല്‍, രാവിലെ ഉറക്കച്ചടവോടെ, പാതിയടഞ്ഞ കണ്ണുമായി, പ്രൈവറ്റ്‌ ബസ്സിലെ കണ്ടക്ടറെപോലെആടിയാടി അവിടെയുമിവിടേയും മുട്ടാതെ, 10 മിനുറ്റ്‌ കൊണ്ട്‌ വെള്ളം പിടിച്ച്‌ വെച്ച്‌ വന്നു വീണ്ടുംകിടന്നാല്‍ പിന്നെ ഒരു രണ്ട്‌ മണിക്കൂര്‍ കൂടി ഉറങ്ങി ക്വോട്ട തീര്‍ത്തിട്ടെ ഏണിക്കൂ. അപ്പോഴാണ്‌മനസ്സില്‍ ഒരു ശങ്ക വന്നത്‌. ഇപ്പോള്‍ മൊബെയിലില്‍ ശബ്ദമുണ്ടാക്കിയത്‌ അലാറം ടോണ്‍ആയിരുന്നോ അതോ റിംഗ്‌ ടോണ്‍ ആയിരുന്നോ. , എന്തേലും ആവട്ടെ, പിന്നെ നോക്കാംഎന്നുകരുതി കിടന്നു. അഞ്ച്‌ മിനിറ്റിനകം ഒരു എസ്സെമെസ്സ്‌ ടോണ്‍ കൂടി ചിലച്ചു. ഇതാരപ്പാ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ എസ്സെമെസ്സ്‌ അയക്കുന്നത്‌.
പകലാണെങ്കില്‍, ബിസിനസ്സ്‌/സര്‍വീസ്സ്‌ എസ്സെമെസ്സുകളുടെ നിരയാണ്‌. ബാങ്കുകാരുടെ വക
"ലോണ്‍ തരാം കുറഞ്ഞ പലിശ നിരക്കില്‍, ഇന്നാ പിടിച്ചോ, വേഗം വരൂ", "ഇടപാടുകള്‍ നടത്താനായി ഇങ്ങള്‍ എന്തിനാണു സമയം കളഞ്ഞ്‌ ക്യൂവില്‍ പോയി നില്‍ക്കണം, ഞങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലോട്ട്‌ ലോഗ്‌ഇന്‍ ചെയ്യൂ, ഇടപാട്‌ നടത്തൂ", "ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച്‌ സകല കടകളിലും അരിച്ചുപെറുക്കി ഷോപ്പിംഗ്‌ ചെയ്യൂ,5% ഡിസ്കൗണ്ട്‌ നേടൂ" എന്നിങ്ങനെയുംഡിടിഎച്ച്‌ പ്രൊവൈഡര്‍സിന്റെ വക അവരുടെ പാക്കേജുകലും അലര്‍ട്ടുകളും, മൊബെയില്‍കമ്പനിക്കാരുടെ വക " ഈ കാളര്‍ ട്യൂണ്‍ സബ്സ്ക്രൈബ്‌ ചെയ്യൂ, പാട്ട്‌ കേള്‍ക്കൂ, സ്പോര്‍ട്സ്‌, വാര്‍ത്ത, അലര്‍ട്ടുകള്‍ നോക്കൂ", പിന്നെ അവസാനം നിങ്ങളുടെ മൊബെയില്‍ ബില്ല്‌ ഉടന്‍ അടക്കുകഎന്നുവരെയുള്ളവ ഇടക്കിടക്ക്‌ വന്നുകൊണ്ടിരിക്കും. പക്ഷേ, ഇവരെല്ലാം പകല്‍സമയത്താണ്‌എസ്സെമെസ്സ്‌ ശരങ്ങള്‍ അയച്ചുകൊണ്ടിരിക്കുക. ഇതിപ്പോ, അതിരാവിലെ ആരുടേതായിരിക്കും. നോക്കാം എന്നുകരുതി കണ്ണുതിരുമ്മി എഴുന്നേറ്റു. ജനലിലോട്ട്‌ നോക്കിയപ്പോള്‍ പ്രഭാതവെളിച്ചംപതിഞ്ഞിട്ടില്ലാത്തതുപോലെ (ഇന്ത്യയുടെ കിഴക്കേ അറ്റത്തായ ഇവിടെ രാവിലെ നാലര മണിക്കേനല്ല വെളിച്ചമായിരിക്കും. സമ്മര്‍ ആയതിനാല്‍ 5 മണിക്ക്‌ സൂര്യപ്രകാശം കാണാം). ഇനി പുറത്ത്‌മഴക്കാറുള്ളതുകാരണം മാനം ഇരുണ്ടതുകൊണ്ടാണോ വെളിച്ചക്കുറവ്‌. പെന്‍ ടോര്‍ച്ചെടുത്ത്‌വാച്ചിലേക്ക്‌ അടിച്ച്‌ നോക്കിയപ്പോഴുണ്ട്‌ സമയം 12 മണി കഴിഞ്ഞതേയുള്ളൂ.

ങേ, അപ്പോള്‍ രാവിലെയായി എന്നു കരുതി കഷ്ടപ്പെട്ട്‌ എണീറ്റത്‌ ഇതിനായിരുന്നോ. മൊബെയില്‍എടുത്ത്‌ നോക്കിയപ്പോള്‍ ഒരു മിസ്സ്ഡ്‌ കാള്‍ കിടക്കുന്നു. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍/ഫ്ലിക്കര്‍സുഹ്രുത്ത്‌ വിളിച്ചതായിരുന്നു. രാത്രി 12 മണി കഴിഞ്ഞ്‌. എന്താണാവോ ഇത്ര അത്യാവശ്യം. പിന്നെഎസ്സെംസ്സ്‌ തുറന്ന്‌ നോക്കിയപ്പോഴുണ്ട്‌ അങ്ങേരുടെ വക "
ഗ്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍..ര്‍ ..എന്നെ അടികൊള്ളിപ്പിക്കണമല്ലേ? ആ കുട്ടിയാണെങ്കില്‍ അവളുടെ ഫോട്ടോക്ക്‌ ലഭിക്കുന്ന കമന്റുകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ നോക്കുന്നുണ്ട്‌. എനിക്ക്‌ അടി വല്ലതും കിട്ടിയാല്‍ പാര്‍സല്‍ ആയി അയച്ചുതരും." എന്ന്‌ ഒരു വാണിംഗ്‌ മെസ്സേജ്‌. ഓഹോ, അപ്പോള്‍ അതാണല്ലേ സംഗതി. കിടക്കാന്‍വരുന്നതിനുമുന്‍പ്‌ അയാള്‍ പോസ്റ്റിയിരുന്ന, കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയുടെഫോട്ടോക്ക്‌ ഒരു കമന്റ്‌ ഇട്ടതാണോ ഇത്ര പ്രശ്നമായത്‌. അതിന്‌ ഇത്ര പ്രശ്നമുണ്ടാക്കേണ്ട കമന്റൊന്നുംഞാന്‍ കൊടുത്തില്ലല്ലോ. ' ചിത്രം മനോഹരമായിട്ടുണ്ട്‌, ഇത്‌ മോഡലാണോ അതോ പെണ്‍കൂട്ടുകാരിയാണോ?' എന്നു ചോദിച്ചതിനാണൊ അര്‍ദ്ധരാത്രിക്ക്‌ വിറളിപിടിച്ച്‌ മനുഷനെബുദ്ധിമുട്ടിക്കുന്നത്‌. നല്ലോരു ഉറക്കം കളഞ്ഞു. ഇനിയെന്തായാലും നാളെ വിളിക്കാമെന്ന്‌ കരുതിഉറക്കത്തിന്റെ ക്വോട്ടാപൂര്‍ത്തീകരണത്തിനായി വീണ്ടും കയറികിടന്നു.

. . .

രാവിലത്തെ 'അഭ്യാസങ്ങ'ളും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞ്‌ അപ്പീസിലേക്ക്‌തിരിക്കുന്നതിനുമുമ്പായി നെറ്റ്‌ തുറന്നപ്പോഴുണ്ട്‌ രാത്രി ഉറക്കം കെടുത്തിയ സുഹൃത്തിന്റെ മെസ്സേജ്‌കിടക്കുന്നു. സംഗതി ഇന്നലെ എസ്സെമെസ്സില്‍ എഴുതിയതുതന്നെ. പിന്നെ ഞാനിട്ട കമന്റുംഡിലിറ്റിയെന്ന്. രണ്ടു മിനിറ്റിനകം പഹയന്‍ ദാ ജി-ടാക്കില്‍ എത്തി "ആഹാ, ഇവിടെഒളിച്ചിരിക്കയാണല്ലെ" എന്നും ചോദിച്ചുകൊണ്ട്‌. '
അതേയ്‌, ആ കുട്ടി മോഡല്‍ രംഗത്തെക്കോ മറ്റോ കാലോ കൈയ്യോ കുത്താന്‍ പോണെന്ന്, അതുകൊണ്ട്‌ അവളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടത്രേ'. ഇതിനിപ്പോ നമ്മളെന്തു പിഴച്ചു. പബ്ലിക്കായി ഫോട്ടോപ്രദര്‍ശിപ്പിച്ചിട്ട്‌, കമന്റൂ കമന്റൂന്ന് പറഞ്ഞാല്‍ ഒന്ന് കമന്റാതെ പോയാല്‍ എന്തുകരുതുമെന്നതുകൊണ്ടല്ലേ. അതിത്ര തെറ്റായോ. എന്തായാലും വേറെ കമന്റിടാം എന്നു പറഞ്ഞ്‌ഗോമ്പ്രമൈസായി.

പിന്നീട്‌ ആപ്പീസിലെത്തിയശേഷം പുള്ളിയെ ഫോണില്‍ വിളിച്ചു. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. ആശാന്‍ ലഞ്ചാന്‍ പോകാനിരിക്കുകയായിരുന്നുവത്രേ. ഇതന്നെ ടെലിഫോണ്‍വധത്തിനു പറ്റിയ സമയം. രാത്രി 12 മണി കഴിഞ്ഞ്‌ വിളിച്ച്‌ ഉറക്കം കളഞ്ഞതിനു പകരം വീട്ടാന്‍പറ്റിയ ചാന്‍സ്‌. കൊച്ച്‌ ഇടക്ക്‌ ഫോണ്‍ ചെയ്യാറുണ്ടെന്നും നെറ്റില്‍ കയറി കമന്റുകള്‍ശ്രദ്ധിക്കാറുണ്ടെന്നും, പിന്നെ അവള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ്‌ കമന്റ്‌ ഡിലിറ്റ്‌ ചെയ്തത്‌എന്നൊക്കെയുള്ള ഒരു തരം "എന്നെ കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" എന്ന ഭാവംസംസാരത്തില്‍ തെളിഞ്ഞുവെങ്കിലും, ഞാന്‍ മാത്രമല്ല, വേറെ അറിയാവുന്ന ചിലരും ഫോണിലൂടെയുംമറ്റും കൊട്ടാറുണ്ടത്രേ. വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ ഉണ്ണാന്‍ പോകുന്നവനെ പിടിച്ചുനിര്‍ത്തിയിട്ടുള്ള ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടു. ഇങ്ങനെയൊക്കെയല്ലെ നമുക്ക്‌സ്നേഹത്തോടെയുള്ള പ്രതികാരം വീട്ടാനും നെറ്റ്‌ സൗഹൃദങ്ങള്‍ ഉറപ്പിക്കാനും പറ്റൂ.

(രാത്രി 12 മണി കഴിഞ്ഞ്‌, ഉറക്കം പാഴാക്കാനായി വിളിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കരുതാം).

***

(ഫോണ്‍ സംഭാഷണത്തിനിടക്ക്‌ ഒരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധാന-എഴുത്തുകാരന്‍ ഈ കൊച്ചിനെ ലീഡ്‌ നായികയായി ഉടന്‍ തന്നെ ഒരു സിനിമയില്‍ ലോഞ്ച്‌ ചെയ്യുന്നുണ്ട്‌. മൂന്നുനാലു മാസത്തിനകം തിയേറ്ററില്‍ എത്തുന്ന ആ ചിത്രത്തിലെ പുതുമുഖ നായികക്ക്‌ വേറെ പബ്ലിസിറ്റി ഒഴിവാകാനാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. മറ്റ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല).

Read more...

Saturday, June 6, 2009

വൈകീട്ടെന്താ പരിപാടി?

വൈകീട്ടെന്താ പരിപാടി?

കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത്‌ ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക്‌ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്‌. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച്‌ ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പരിപാടിഇന്നത്തേക്ക്‌ വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക്‌ ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.

മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ്‌ പരമ്പര പോലായിട്ടുണ്ട്‌. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്‌. ഏഷ്യാനെറ്റ്‌ ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.

പണ്ട്, സില്‍മാപ്രാന്ത് തലക്ക്‌ കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത്‌ നായകനായിഅഭിനയിക്കാന്‍ പോയിട്ട്‌,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌, അതും കിട്ടാഞ്ഞ്‌, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച്‌ പുറത്താക്കിയ, പിന്നീട്‌ നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട്‌ "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത്‌ ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേം‌നസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ്‌ ഏറു കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക്‌ നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.

(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌! )


ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട്‌ ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്‌. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക്‌ ചെയ്യുമ്പോഴുണ്ട്‌ സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്‌, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട്‌ വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക്‌ പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.

അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട്‌ ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്‌' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക്‌ പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. , ഇതറിഞ്ഞ്‌ വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക്‌ ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത്‌ നോക്കി, 'മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത്‌ കേട്ട്‌ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!

അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?
'

(തുടരും)

Read more...

Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

പുട്ടുണ്ണി: അപ്പൂട്ടാ, എന്തൊക്ക്യാ ഇന്നത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

അപ്പൂട്ടന്‍: പുട്ടുണ്ണ്യേ, ഇപ്പം ഡെല്‍ഹീലും മറ്റും പാട്ടും ബഹളോല്ലേ. എന്തിനു ഇന്നലെ സിപീമ്മിന്റെ ഹെഡ്‌ക്വാര്‍ട്ടേര്‍സിനു മുമ്പില്‍ കോങ്ക്രസ്സുകാരുടെ കൊട്ടും പാട്ടുമല്ലാരുന്നോ..


സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌..!! “
പുട്ടുണ്ണി : ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!


***

അപ്പൂട്ടന്‍: കേട്ടില്ലേ,
കര്‍ണ്ണാടകത്തില്‍ ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ജയിച്ചു,
യെദിയൂരപ്പയുടെ മകന്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു.

പുട്ടുണ്ണി: ദാറ്റ്‌ ഈസ്‌ കാള്‍ഡ്‌ ദി 'അപ്പാ' ഫാക്ടര്‍.


*****

പിഡിപി ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎമ്മിനോടെ ആവശ്യപ്പെടുമെന്ന് ആര്‍-ഏസ്പിയുടെ ജന്‍.സെക്രട്ടറി വി.പി.രാമകൃഷ്ണപ്പിള്ള.

പുട്ടുണ്ണി: അതെങ്ങനെയാ, ഈ അവിഹിത ബന്ധങ്ങള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുമോ, പിള്ളേച്ചാ.

*****

കോഴിക്കോട്‌ സീറ്റ്‌ പേമന്റ്‌ സീറ്റാണെന്ന് തെളിഞ്ഞു - വീരന്‍.

പുട്ടുണ്ണി: അതാണല്ലേ വീരന്‍ മെറിറ്റ്‌ ക്വാട്ടയില്‍ അപേക്ഷിച്ചിട്ട്‌ കൊടുക്കാതിരുന്നത്‌. ഇത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

****

മൂന്നാം മുന്നണി വിടാനും യുപിഏയുമായി സഹകരിക്കാനും തയ്യാര്‍. പക്ഷേ, യുപിഎ ഇതുവരെയും തങ്ങളെ ക്ഷണിച്ചില്ല - ജെ.ഡി.എസ്‌.

പുട്ടുണ്ണി: വേറെ കെട്ടാന്‍ പോയിട്ട്‌ അതൊട്ടു നടന്നുമില്ല. ഇനിയിപ്പൊ ഈ സദ്യയെങ്കില്‍ സദ്യ ഉണ്ണാന്‍ റെഡി. ക്ഷണം കിട്ടാന്‍ കാത്തിരിക്കയല്ലേ. പക്ഷേ വിളിക്കിണില്ലല്ലോ.

****



അപ്പൂട്ടന്‍: പുട്ടുണ്ണ്യേ,
എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പൊടി പോലും കണ്ടില്ല, ആരപ്പാ അത്‌?

പുട്ടുണ്ണീ: രാം വിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. അല്ലേലും രണ്ട്‌ യാദവന്മാരെ കൂട്ടുപിടിച്ചതാ കൊഴപ്പമായത്‌.

*****

അപ്പുട്ടന്‍: പുട്ടുണ്ണ്യേ, തിരഞ്ഞെടുപ്പ് കാലത്ത് കൊറെ ബ്ലോഗണ്ണന്മാര്‍ ബ്ലോഗെല്ലാം ചൊമപ്പിച്ചാരുന്നല്ലോ.
പുട്ടുണ്ണീ: അതെയതെ. എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനീപ്പൊ അതെല്ലാം കറുപ്പിക്കുമായിരിക്കും. ഈ അണ്ണന്മാരുടെ ഓരോ കാര്യങ്ങളേ. വേറെ കൊറെ അണ്ണന്മാര്‍ എസ്.എം.എസ്സ് അയച്ച് ചുരുളിക്കുട്ടനെ ജയിപ്പിക്കേം ചെയ്തു. അടുത്ത വട്ടം ഇനി ബ്ലോഗില്‍ കമന്റിട്ട് ജയിപ്പിക്കൂം ചെയ്യും. ശിവ ശിവ!!

*****

അപ്പൂട്ടന്‍: അതാരാ പുട്ടുണ്ണ്യേ, ആ നടന്നു വരുന്നത്?
പുട്ടുണ്ണി: ആഹാ, അത് നമ്മുടെ സഹാവല്ലേ, കണാരന്‍. എന്താ കണാരാ മൊഖത്ത് ഒരു ഇദില്ലാത്തത്.

കണാരന്‍: ദേ, എന്റെ വായീന്ന് വല്ലോം കേക്കല്ലേ. എന്നാലും ഇങ്ങനെ എട്ടു നിലയില്‍ പൊട്ടൂന്ന് ഞമ്മള് വിചാരിച്ചോ. ആകെ ബെഷമായി. നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.


****


വോട്ടെണ്ണലിനു മുമ്പ്‌ കേട്ടത്‌:
പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ യുപിഎക്ക്‌ ഞങ്ങള്‍ ഒട്ടും പിന്തുണ നല്‍കില്ല. അതേ സമയം ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഏ പിന്തുണ നല്‍കേണ്ടി വരും. - പ്രകാശ്‌ കാരാട്ട്‌.

പുട്ടുണ്ണി: ആദ്യം പറഞ്ഞ കാര്യം എന്തായാലും ഇനി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമതു പറഞ്ഞ കാര്യം കേരളത്തിലേയും ബംഗാളിലേയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആലോചിക്കാം.


***


ദില്ലിയിലെ ജന്‍ പഥിലും റേസ്‌ കോഴ്സ്‌ റോഡിലും അക്ബര്‍ റോഡിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ -

പിന്തുണ വേണോ, പിന്തുണ. ..
ഡിമാന്റുകളില്ലാത്ത പിന്തുണ. ..
വിലക്കുറവുള്ള പിന്തുണ. ..
ഏതു മന്ത്രിസ്ഥാനം കിട്ടിയാലും കുഴപ്പമില്ല,
ഒന്നും കിട്ടിയില്ലേലും സാരമില്ലാ.
ഒരെണ്ണമെടുത്താല്‍ വേറൊരെണ്ണം ഫ്രീ.


Read more...

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

പരാജയകാരണങ്ങള്‍:

പുട്ടുണ്ണി : വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമുള്ള വിശേഷങ്ങളൊക്കെ കേട്ടില്ലേ അപ്പൂട്ടാ.
അപ്പൂട്ടന്‍: കേട്ടു, കേട്ടു. ടിവിയിലൊക്കെ അതല്ലെയുള്ളൂ.
പുട്ടുണ്ണി: എന്നാല്‍ പിന്നെ കേള്‍ക്കട്ടെ, വിശേഷങ്ങള്‍ ഓരോന്നായി.
അപ്പൂട്ടന്‍: അച്ചുമാമ പറഞ്ഞതു കേട്ടോ..

"ഭരണത്തിനെതിരെ ജനവികാരമില്ല" - അച്ചുമാമന്‍.

പുട്ടുണ്ണി: ഉവ്വുവ്വ്‌, ജനങ്ങള്‍ക്ക്‌ (ഭരിക്കുന്ന പാര്‍ട്ടിയോട്‌) ഇച്ചിരി പോലും വികാരമില്ലാ എന്നു ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും.

****

ഭരണവിരുദ്ധമല്ല കേരളത്തിലെ പരാജയം - മദനി.

പുട്ടുണ്ണി: എന്നാല്‍ പിന്നെ മദനിവിരുദ്ധമായിരിക്കും. ഒന്നു സമ്മതിക്കൂന്നെ.

***

പരാജയത്തിനു കാരണം ഞങ്ങള്‍ തന്നെ. പരസ്പരം തമ്മിലടിച്ചതും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുമാണ്‌ കാരണം - ടി.ജെ. ചന്ദ്രചൂഡന്‍, ആര്‍.എസ്‌.പി. ജന.സെക്രട്ടറി.

പുട്ടുണ്ണി: അപ്പോള്‍ അവസാനം സമ്മതിച്ചുവല്ലേ! ഭേഷ്‌!

****

സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു കാരണം സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്‌ - വീരന്‍.

പുട്ടുണ്ണി: ജനതാ ദളിനു കോഴിക്കോട്‌ സീറ്റ്‌ കൊടുക്കാത്തതല്ലേ ഇതിലും വലിയ ധാര്‍ഷ്ട്യം, വീരന്‍ജീ.


****

യുഡിഎഫിന്റെ വിജയത്തിനു ജനതാ ദളും സഹായിച്ചു - ചെന്നിത്തല.

പുട്ടുണ്ണി: പിണറായി സഹായിച്ചെന്നു പറയൂ. കോഴിക്കോട്‌ സീറ്റ്‌ വീരന്‌ വിട്ടുകൊടുത്തിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?

****

ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിച്ചു - ബിമാന്‍ ബോസ്‌, പ.ബം. ഇടത് മുന്നണി ചെയര്‍മാന്‍.

പുട്ടുണ്ണി: ഇത്രയും നാള്‍ അവരെ പഠിപ്പിച്ചതല്ലേ, അവര്‍ തിരിച്ചും ഒന്ന് പഠിപ്പിച്ചു.
പാഠം ഒന്ന് - ഒരു വിലാപം.
അടുത്ത പാഠം എന്താണാവോ
?

****


സി.പി.എം.ന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ പ്രകാശ്‌ കാരാട്ട്‌ ജന.സെക്രട്ടറി സ്ഥാനം രാജി വെക്കണം - (സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ,) സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

പുട്ടുണ്ണി: ഇക്കണക്കിന്‌, സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എ.പി.അത്ഭുതക്കുട്ടിയും എം.ആര്‍.മുരളി പിണറായിയോട്‌ ഇതുവരെ ഒന്നും ആവശ്യപ്പെട്ടില്ലേ? കഷ്ടായി!


*****

അപ്പുട്ടന്‍: കേട്ടോ,
കോഴിക്കോടും, വയനാട്ടിലും വടകരയിലും യുഡിഫിനു ജയം. വന്‍ ഭൂരിപക്ഷം കിട്ടാവുന്ന ആലത്തൂരിലും പാലക്കാട്ടിലും എല്‍ഡിഎഫ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു.

പുട്ടുണ്ണി: വീരനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒറ്റ സീറ്റിലും മത്സരിക്കാതെ പിണറായിയെ ഒതുക്കുകയും ചെയ്തു, സ്വന്തം മന്ത്രിയെ വീഴ്ത്തുകയും ചെയ്തു.

****
അപ്പൂട്ടന്‍: എന്തു ചെയ്യാനാ, സഖാവ് ലാവ്‌ലീനും ചുമന്നോണ്ടു വരുമ്പോള്‍ അത്താണി ഒരു താങ്ങാവുമെന്നു കരുതി. ഒന്നല്ല, രണ്ട്‌അത്താണി ഇത്തവണ താങ്ങായില്ലെന്നു മാത്രമല്ല, അത്‌ ചരിഞ്ഞു വീണു നടുവൊടിച്ചുകളഞ്ഞു.

പുട്ടുണ്ണീ: അതേയ്, അപ്പപ്പോള്‍ കാണുന്ന ഉറപ്പില്ലാത്ത അത്താണികളില്‍ ചാരിയാല്‍ ഇങ്ങനിരിക്കും.

*****


അപ്പുട്ടന്‍: പുട്ടുണ്ണി അറിഞ്ഞോ,
ശിവഗംഗയില്‍ ആദ്യം തോറ്റ അഭ്യന്തരമന്ത്രി പി.ചിദംബരം പരാതി ഉന്നയിച്ച്‌ വീണ്ടും വോട്ട്‌ എണ്ണിച്ചപ്പോള്‍ ജയിച്ചു. അതുപോലെ, ആം‌വ്‌ലയില്‍ ആദ്യം തോറ്റ മനേക ഗാന്ധി വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചുവെന്ന്.

പുട്ടുണ്ണി: ഈ ഫോര്‍മുല, സിപിഎമ്മിനു കേരളത്തില്‍ തോറ്റ 16 മണ്ഡലങ്ങളിലും പരീക്ഷിക്കാമായിരുന്നു. ചിലപ്പോള്‍ 16ഉം കിട്ടിയാലോ, ചുമ്മാ ഒരാഗ്രഹം. പോയ ബുദ്ധി തിരിച്ചുകിട്ടുമോ!

****

അപ്പൂട്ടന്‍: കേട്ടോ പുട്ടുണ്ണി, അടുത്ത നാളുകളില്‍ അച്ചുമാമനെ ഇത്രയും സന്തോഷത്തില്‍ ടി.വി.യില്‍ കണ്ടിട്ടില്ല. 'പാര്‍ട്ടി കേരളത്തിലും പ.ബംഗാളിലും എട്ടു നിലയില്‍ പൊട്ടിയിട്ടും എങ്ങനെ ഇങ്ങനെ സന്തോഷം കൊണ്ട്‌ ചിരിക്കാന്‍ കഴിയുന്നു.': എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്.
പുട്ടുണ്ണി: അപ്പോള്‍ അച്ചുമാമന്‍ എന്തു പറഞ്ഞു?
അപ്പൂട്ടന്‍: "എന്താ എനിക്കു ചിരിക്കാനും പാടില്ലേ" എന്ന്.

പുട്ടുണ്ണി: ചിരിക്കട്ടെയെന്ന്, വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

(
അശരീരി::::: ചിരിച്ചോ, ചിരിച്ചോ, ഇതിനു പി.ബി.യില്‍ മറുപടി പറയേണ്ടിവരും)

അപ്പൂട്ടന്‍: എന്തോ കേട്ടല്ലോ, പുട്ടുണ്ണി വല്ലതും കേട്ടോ?
പുട്ടുണ്ണി: ഇല്ല.
അപ്പൂട്ടന്‍: എന്നാല്‍ പിന്നെ തോന്നിയതായിരിക്കും.

****

അപ്പൂട്ടന്‍: പുട്ടുണ്ണീ, ഈ സീസണിലെ പൊളിട്ടിക്കല്‍ T20-യില്‍ സിപിയെമ്മിനു എന്തു സ്ഥാനമാണുള്ളത്‌?
പുട്ടുണ്ണി: എന്താ സംശയം, നൈറ്റ്‌ റൈഡേര്‍സിന്റെ സ്ഥാനം തന്നെ.

***


വാല്‍ക്കഷണം:

കേരളത്തില്‍ വോട്ടെണ്ണലിനു ശേഷം പലയിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും കല്ലേറും. പ.ബംഗാളില്‍ പരാജയം നേരിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. - വാര്‍ത്ത.

(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌, തിരഞ്ഞെടുപ്പില്‍ തോറ്റാലോ, അങ്ങാടിയില്‍!)


(തുടരും)


Read more...

Saturday, May 16, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

2009-ലെ തിരഞ്ഞെടുപ്പ്‌ മാമാങ്കഫലം മുന്‍കൂട്ടി പ്രവചിച്ച കവടിനിരത്തുകാരെയും ശാസ്ത്രീയ തരികിട (സര്‍വ്വേ) നടത്തി ഫലം നേരത്തെ പറഞ്ഞ ചാനല്‍ കാരെയും ഒരു പോലെ ഞെട്ടിച്ചില്ലെ ഇത്തവണ പെട്ടി പൊട്ടിച്ചപ്പോള്‍. എന്നാലും സംഗതി ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു. ഇനി നാളെമേലാല്‍ ഇതുപോലെ തരികിട (സര്‍വ്വേ) നടത്തി ഫലം പ്രവചിച്ചാല്‍ ജനം വിശ്വസിക്കുമോ?

2. പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

3. ബീഹാര്‍ മേം തീര്‍ ചല്‍ ഗയാ, ബുജ്‌ ഗയാ ലാല്‍ട്ടന്‍!
( റേല്‍ ഗാഡി പഠിരി സേ ഉതര്‍ ഗയാ. ലാലു ഫേല്‍ ഹോയ്ഗവാ, ഭയ്യാ!)

4. മോഡിയുടെ മോടി കുറഞ്ഞു, ഇനി താടിയുടെ നീളം കൂട്ടാം.


5. ഉന്നം മറന്നു തെന്നിതെറിച്ച്‌ പൊന്നിന്‍കിനാക്കളുമായി ചുരുളിക്കുട്ടന്‍ വയനാടന്‍ ചുരം കയറിയപ്പോള്‍, കാര്‍ന്നോര്‌ കുടുമ്മത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചതില്‍ എന്താണു തെറ്റ്‌?
(വയനാടന്‍ മഞ്ഞളരച്ച്‌ തേച്ചപോലെയുള്ള മുഖവുമായി മൂന്നാം സ്ഥാനക്കാരനായി മഹന്‍ ചുരമിറങ്ങിവരുന്നത്‌ കാണാന്‍ സഹിക്കാന്‍ പറ്റുമോ?)

6. "ഈ പരാജയത്തിനുത്തരവാദി ഞാനല്ല." അച്ചുമാമന്‍.
(ഇതിനു ഉത്തരവാദി ഞാനല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല - ജഗതി ശ്രീകുമാര്‍)

(തുടരും)

Read more...

Thursday, May 14, 2009

കുതിരകളും കഴുതകളും.

കുതിരകളും കഴുതകളും.

ഹോ, എന്തൊരു കോലാഹലങ്ങളായിരുന്നു ഇത്രയും നാള്‍. നാട്ടിലെ കഴുതകള്‍ക്കൊക്കെ എന്തൊരുവിലയും നിലയുമായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍. കുതിരകള്‍ ഒറ്റക്കും കൂട്ടം ചേര്‍ന്നുംആവുന്നത്ര കഴുതകളെ തങ്ങളുടെ പാട്ടിലാക്കാനായി എന്തെല്ലാം (തറ)വേലകളാണ്‌കാണിച്ചുകൂട്ടിയത്‌. എന്തെല്ലാം മോഹനസ്വപ്നങ്ങളാണ്‌ അവര്‍ നല്‍കിയത്‌. കുതിരകള്‍ പരസ്പരംതൊഴിച്ചും ബഹളം വെച്ചും താനാണ്‌ കേമന്‍ എന്നു തെളിയിക്കാനായി എന്തെല്ലാം വിദ്യകളാണ്‌പുറത്തെടുത്തത്‌. സങ്കരയിനം കുതിരകളും ഇറക്കുമതി ചെയ്തവയും കറുത്തതും വെളുത്തതും വിവിധനിറങ്ങളിലുള്ള ചമയങ്ങളണിഞ്ഞ്‌ വീറോടെയും വാശിയോടെയും കഴുതകളെ ആകര്‍ഷിച്ചു. കുതിരകളുടെ വാക്കും കേട്ട്‌ ഒരുമയോടെ കഴിഞ്ഞിരുന്ന ചില കഴുതക്കൂട്ടങ്ങള്‍ തമ്മിലടിയും തൊഴിയുംവരെ നടന്നു. അതുതന്നെയാണ്‌ കുതിരകളുടെ മനസ്സിലിരുപ്പെന്ന് ഇവര്‍ അറിയുന്നുണ്ടോ.

കഴുതകള്‍ക്ക്‌ വളരെയേറെ 'വില'യുള്ള സുദിനവും വന്നുചേര്‍ന്നു. വരിവരിയായ്‌ നിന്ന്ആവേശത്തില്‍ തങ്ങളുടെ ഇഷ്ടകുതിരകള്‍ക്കായി അവര്‍ 'വിധി'പേടകത്തില്‍ ആഞ്ഞുചവിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്ന വിലപ്പെട്ട കഴുതാവകാശമാണത്രേ ഇത്‌.

അവസാനം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള, വിധിപ്പെട്ടി തുറക്കാനുള്ള സുദിനവും വന്നുചേരാറായി. കഴുതകള്‍ കാത്തിരുന്നു. അവിടെ കുതിരകള്‍ക്കാണെങ്കില്‍, കാത്തിരുന്ന് ഉറക്കംനഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ലവിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. വലിയ കുതിരക്കൂട്ടങ്ങള്‍ ചെറുകൂട്ടങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനായി രാത്രിയും പകലുംകിണഞ്ഞുപരിശ്രമിക്കയാണ്‌. പല കുതിരകളും പുല്ലുകെട്ടുകളും രാജകീയ ലായങ്ങളും രഥങ്ങളുംപദവികളും സ്വപ്നം കണ്ട്‌ ഏതു ട്രാക്കിലും മാറി ഓടാന്‍ തയ്യാറുമാണ്‌.

അപ്പോഴും കഴുതകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാ, വിഡ്ഡിപ്പെട്ടിയിലെ വിദൂഷകന്മാര്‍, ഓടിയെത്തിയേക്കാവുന്ന കുതിരക്കൂട്ടങ്ങളുടെ വിവിധ സാങ്കല്‍പ്പിക മനഃക്കണക്ക്‌ എടുത്തുനിരത്തിതുടങ്ങി. കഴുതകള്‍ അപ്പോഴും കണ്ണും മിഴിച്ചിരുന്നു. ഇതെന്തു കണക്ക്‌.

ഒടുവില്‍, സുദിനം, വിധിദിനം വന്നു. കഴുതകളെല്ലാം പണിയുപേക്ഷിച്ച്‌ കണ്ണും നട്ട്‌ കാത്തിരുന്നു, വിഡ്ഡിപ്പെട്ടിക്കു മുന്നില്‍, തങ്ങളുടെ 'ചവിട്ടി'ന്റെ വിധി എന്തെന്നറിയാന്‍.
...

വിധി കേട്ട്‌ കഴുതകള്‍ പുളകം കൊള്ളും, തെരുവില്‍ കിടന്ന് അമറും. വിധി വരുന്നതോടെകുതിരക്കൂട്ടങ്ങള്‍ വിഡ്ഡിപ്പെട്ടിയിലൂടെ പരസ്പരം 'തമ്മിലടി' തുടങ്ങും. അല്ലെങ്കില്‍ വിഡ്ഡിപ്പെട്ടിയിലെവിദൂഷക കോമാളികള്‍ തമ്മിലടിപ്പിക്കും. അതുകണ്ട്‌ കഴുതക്കൂട്ടങ്ങള്‍ ശരിക്കും തമ്മിലടിക്കും. കുതിരക്കൂട്ടങ്ങള്‍ തങ്ങളുടെ 'വില'കൂട്ടി (കുതിര) കച്ചവടങ്ങള്‍ പൊടിപൊടിക്കും. പരസ്പരം പോരടിച്ചകുതിരക്കൂട്ടങ്ങള്‍ അവസാനം ഒന്നാകും. ഇതുകണ്ട്‌ കഴുതകള്‍ 'കഴുത'കളെപ്പോലെ വാ പൊളിക്കും.

കുതിരകള്‍ പച്ചപ്പുല്ലുകള്‍ തിന്ന് അണിഞ്ഞൊരുങ്ങി രാജകീയ വീഥികളില്‍ പ്രയാണം തുടങ്ങുമ്പോള്‍, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഭാരം ചുമന്ന് തളര്‍ന്ന് നടുവൊടിഞ്ഞ കഴുതകള്‍നേരത്തേതിലും കൂടുതല്‍ ഭാരം ചുമക്കാനായി തയ്യാറെടുക്കുന്നു. ഇതും അവരുടെവിധി'യാണെന്നോര്‍ത്ത്‌ സമാധാനിക്കുമ്പോള്‍ ചില (കോവര്‍)കഴുതകള്‍ കാമം, സോറി, അമര്‍ഷംകരഞ്ഞുതീര്‍ക്കും. കരച്ചില്‍ കേട്ടിട്ടും കേള്‍ക്കാതെ അപ്പോഴും രാജകീയ ചമയങ്ങളണിഞ്ഞകുതിരകള്‍ രാജവീഥികളിലൂടെ കുതിച്ചുപായുന്നുണ്ടാവും.
..

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

Read more...

Thursday, May 7, 2009

സന്ധ്യാവന്ദനം.

സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്‌. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്‌. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്‌. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്‌. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.

ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക്‌ വീര്യ-ശക്തിസ്വരൂപനാണ്‌. കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്‌, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ സാഗരത്തിൽ നീന്തിതുടിക്കുന്നു.

ജാതിമതഭേദമില്ലാതെ ആർക്കും സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്‌. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ്‌ വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..


ഓം ബിവറേജസേശ്വരായ നമഃ




..

സാക്ഷ്യപ്പെടുത്തൽ:

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.

...


N.B: അറിയിപ്പ്‌:

1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട്‌ 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.

2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്‌. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.

3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത്‌ പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്‌. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച്‌ പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്‌.

എന്ന്,
ബിവറേജസ്വം കമ്മിറ്റി.

൬. ൫. ൨൦൦൯.

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP